Monday, 25 April 2011

ഒരു ട്രെയിന്‍ ടിക്കറ്റിന്‍റെ കഥ

ഈ കാലത്ത് ട്രെയിനില്‍ ഒന്ന് യാത്ര ചെയ്യാന്‍ എന്താ ബദ്ധപ്പാട്.. പണ്ടത്തെ പോലെ ഭൂതങ്ങള്‍ക്ക് ഇപ്പോള്‍ പറക്കാന്‍ പറ്റില്ല. പെട്രോളിന് വില കൂടുന്നത് പോലെ ഞങ്ങള്‍ക്ക് പറക്കാന്‍ ഉള്ള ഇന്ധനത്തിനും അന്യായമായ വിലക്കയറ്റം ആണ്. അതൊക്കെ കൊണ്ട് ആണ് ചെന്നൈയില്‍ ഉള്ള എന്‍റെ ഭൂതകൂട്ടുക്കാരെ കാണാനായി ട്രെയിന്‍ പിടിച്ചു പോകാന്‍ ഞാന്‍ തീരുമാനിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഒരു ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി - "വെയിറ്റിംഗ് ലിസ്റ്റ് 310 ആണ്. വേണോ?". ബെര്‍ത്ത്‌ തരപ്പെടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദ്യത്തിന് കിട്ടി അടുത്ത ഉത്തരം - "ഈസ്റ്റര്‍ ഒക്കെയല്ലേ. തരപെട്ടു എന്ന് വരികയില്ല. നാളെ വന്നു തല്കാല്‍ എടുക്കാന്‍ നോക്ക്". ഇടക്കൊക്കെ തല്കാലാന്‍ പോയിട്ടുള്ള കൊണ്ട് എനിക്ക് പേടിയൊന്നും തോന്നിയില്ല. റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ ഭൂതങ്ങളുടെ ചെപ്പടി വിദ്യ ഒന്നും നടപ്പില്ല. അല്ലേല്‍ എന്നേ ഞാന്‍ ഒരു തല്കാല്‍ കൌണ്ടര്‍ തുടങ്ങി മാലോകര്‍ക്ക് എല്ലാം ഇരട്ടി വിലയ്ക്ക് ടിക്കറ്റ്‌ കൊടുത്തേനേം.
ഈസ്റ്റര്‍ ആയതുകൊണ്ട് പതിവിലും നേരത്തെ തന്നെ സ്റ്റേഷനില്‍ ചെന്ന് കാത്തു കിടക്കാം എന്ന് വിചാരിച്ചു പാതിരാത്രി 12 മണിക്ക് തന്നെ അവിടെ ഹാജര്‍ വെച്ചു. ഹാജര്‍ വെച്ചതും ഞാന്‍ ഞെട്ടിതരിച്ചതും ഒരേ സമയത്ത് തന്നെ. എന്‍റെ നമ്പര്‍ പതിനൊന്ന്. മുന്നില്‍ ഇരുന്ന പത്തു ഫോമും നല്ലപോലെ ഒന്ന് വായിച്ചു നോക്കി. അതില്‍ 3 പരിഷകള്‍ ചെന്നയിലെക്കാണ്. എന്‍റെ ചാത്തുണ്ണി ആശാനെ കാത്തുകൊള്ളേണമേ, എനിക്ക് ചെന്നൈ മെയിലില്‍ തന്നെ ടിക്കറ്റ്‌ ഒപ്പിച്ചു തരണേ എന്ന് നാമം ചൊല്ലല്‍ ആയിരുന്നു അടുത്ത പരിപാടി. അതിന്‍റെ ഇടയ്ക്കു എല്ലാ രാഷ്ട്രിയക്കാരേം  തെറി വിളിക്കലും- എന്തിനും എവിടെയും അവന്മാര്‍ സംവരണം നടത്തും, മുള്ളാന്‍ പോകുന്നേന് വരെ സംവരണം, എന്നിട്ടും ഞങ്ങളെ പോലെ ദാരിദ്ര്യരേഖക്ക് താഴെ ഉള്ള ഭൂതങ്ങള്‍ക്ക് എല്ലാ ട്രെയിനിലും കുറഞ്ഞത്‌ 2 സീറ്റ്‌ എങ്കിലും സംവരിചൂടെ? ഹും..ഇതൊക്കെ ആരോട് പറയാനാ, സഹിക്കുക തന്നെ.

അവിടെ ഇരുന്നു കൊതൂനേം അടിച്ചു നേരം വെളുപ്പിച്ചപ്പോള്‍ ദാ വരുന്നു അടുത്ത ഗുലുമാല്. ഒരു പീസ്‌ പെണ്ണ് (കെട്ടി 7  വയസ് ഉള്ള കുട്ടീം ഉള്ളതാ) വന്നു ഒരു ഓഞ്ഞ ചിരി തന്നിട്ട് ചോദിച്ചു അവള്‍ടേം കൂടെ പേര് എന്‍റെ ഫോമില്‍ എഴുതാമോ എന്ന്. മധ്യവയസ്ക്കരായ പെണ്ണുങ്ങള്‍ പീഡനം പീഡനം എന്ന് പറഞ്ഞാല്‍ ഭൂതത്തിനെ വരെ പിടിച്ചു ജയിലില്‍ അടുക്കുന്ന നാടാണിത്, ആ പേടി കാരണം ഞാന്‍ പറഞ്ഞു എന്‍റെ പൊന്ന് ചേച്ചി എന്നെ കൊണ്ട് ഇത് പറ്റില്ല. പുറകില്‍ നില്‍കുന്നവര്‍ എന്നെ പിടിച്ചു കൈകാര്യം ചെയ്യും.അപ്പോളവള്‍ പറയുവാ താനൊന്നു കണ്ണടച്ചാല്‍ മതി ബാക്കി എല്ലാം ഞാന്‍ ചെയ്യാം എന്ന്. (എന്‍റെ മാനം പോയത് തന്നെ എന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ എങ്ങാണും സംഭവിച്ചാല്‍ ഏതേലും ഭൂതപെണ്ണുങ്ങള്‍  എന്നെ കെട്ടാന്‍ തയാറാകുമോ?). എന്റെ ഭാഗ്യത്തിന് ലേല്ലു അല്ലു,ലേല്ലു അല്ലു,ലേല്ലു അല്ലു  എന്നെ വെറുതെ വിടണേ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞപ്പോള്‍ ആ കുരിശ് ഒഴിഞ്ഞു പോയി.

ഇനി പരീക്ഷണങ്ങള്‍ അരുതേ എന്‍റെ പൂതക്കുഴിയിലമ്മേ എന്ന് പ്രാര്‍ഥിച്ചു തീരുന്നേനു മുന്നേ അടുത്ത മാരണം രംഗപ്രവേശം ചെയ്തു.തല്കാല്‍ ലൈനിന്‍റെ അവസാനം നിന്ന ഒരു പീക്കിരി ചെറുക്കന്‍ എന്‍റെ മുന്നില്‍ കേറി നില്കുന്നു. "ഡാ ചെക്കാ, ഒരു ഭൂതം നില്‍ക്കുന്നത് കണ്ടില്ലേ,പുറകില്‍ എങ്ങാണും പോയി നിന്നൂടെ" എന്നൊന്ന് ചോദിച്ചു ഞാന്‍. അവന്‍ കൊടുങ്ങല്ലൂര്‍ക്കാരന്‍  ആണെന്ന് മറുപടി കേട്ടപ്പോള്‍ ആണ് പിടി കിട്ടിയത്.-- "താന്‍ തന്‍റെ കാര്യം നോക്കി നിന്നാല്‍ മതി, ഒണ്ടാക്കിക്കൊണ്ട്  വരണ്ടാ". ആ സമയം തന്നെ നമ്മടെ പീസ്‌ ചേച്ചി അവനെ പുറകില്‍ നിന്ന് കണ്ണ് കാണിക്കാന്‍ തുടങ്ങി. പീക്കിരി ലൈനില്‍ നിന്ന് ഇറങ്ങി പീസിന്‍റെ അടുത്തേക്ക് നടന്നപോള്‍ തന്നെ ഞാന്‍ അടുത്ത വെടി പൊട്ടിച്ചു. " ഇപ്പോള്‍ തന്നെ 2 ഫോം കയ്യില്‍ ഇല്ലേ മോനെ,നീ ഇനി ആ പെണ്ണിന്‍റെ കൂടി മേടിക്കാനാണോ പ്ലാന്‍" എന്നൊരു ചോദ്യം നോം അങ്ങ് ഇട്ടു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന മറുപടി ആണ് എന്നെ വരവേറ്റത്. അതിനോട് ഏറ്റു പിടിച്ചു നമ്മടെ പീസ്‌ ചേച്ചി പറയുവാ അവള്‍ക് അവനോട് സ്വകാര്യം പറയാന്‍ വേണ്ടി   ആണ് വിളിച്ചത് പോലും. ഞാന്‍ മിണ്ടാതെ ആയാല്‍ തോറ്റു പോവില്ലേ, എവിടെയേലും ഭൂതം തോല്‍ക്കാറുണ്ടോ? പീസ്‌ ചേച്ചിയോട് ഞാന്‍ അങ്ങ് പറഞ്ഞു - "രാവിലെ എന്നോടും കുറച്ചു സ്വകാര്യം പറഞ്ഞതല്ലേ, പരിപ്പ് വേകുന്നില്ല എന്ന് മനസിലായപ്പോള്‍ ആണോ ഈ പീക്കിരിയെ കൂട്ട് പിടിക്കുന്നത്‌?". അതിന് ശേഷം പീക്കിരിക്ക് ഡയലോഗ് അടിക്കാന്‍ സമയം കൊടുക്കാതെ അവനോടായി പറഞ്ഞു- "മോനെ നീ ഉപയോഗിച്ചതിനേക്കാള്‍ സഭ്യത ഇല്ലാത്ത വാക്കുകള്‍ എനിക്ക് പറയാന്‍ അറിയാം, ഇവിടെ നിക്കുന്നവര്‍ എല്ലാം നല്ല മാന്യന്മാരാണ്, അതുകൊണ്ട് മാത്രം ആണ് ഇതിനു ഞാന്‍ ഉത്തരം തരാത്തത്". മാന്യതയെപ്പറ്റി പറഞ്ഞാല്‍ നോവാത്ത മാന്യന്മാര്‍ ഈ ദുനിയാവില്‍ ഇല്ലല്ലോ. കേട്ടപാതി കേള്‍ക്കാത്തപാതി രണ്ടു മാന്യന്മാര്‍ ചാടി വീണു പീക്കിരിയെ ഉപദേശിക്കാന്‍ തുടങ്ങി. ഉപദേശം സഹിക്കാന്‍ വയ്യാതായത്തോടെ പീക്കിരി അവിടെ നിന്ന് പറന്നു.

ഹാവു, അങ്ങനെ ആ മാരണത്തേം ഒഴിവക്കിയല്ലോ എന്ന് സന്തോഷിച്ചപ്പോള്‍ ടിക്കറ്റ്‌ വിതരണം തുടങ്ങി. എന്‍റെ മുന്നില്‍ നിന്ന ഒരു ചേട്ടായി വയസും വിലാസവും ഒന്നും എഴുതാതെ ഫോം കൊടുത്തു. കൌണ്ടറില്‍ ഇരുന്ന മനുഷ്യന്‍ ചേട്ടായിയെ തെറി വിളിച്ചു സമയം കളഞ്ഞു. അങ്ങനെ എനിക്ക് ടിക്കറ്റ്‌ അടിച്ചിട്ട് അദ്ദേഹം പറഞ്ഞു -" ചെന്നൈ മെയിലിനു വെയിറ്റിംഗ് ലിസ്റ്റ് 1 , എടുക്കണോ? ". പോ പുല്ലേ എന്ന് പറയാന്‍ നാക്ക് വളഞ്ഞതാ, അവസാന നിമിഷം അതുപേക്ഷിച്ചു. വളരെ ഭാവ്യതയോട് കൂടി ഞാന്‍ അദ്ദേഹത്തോട്  മൊഴിഞ്ഞു - " സ്പെഷ്യല്‍ ട്രെയിനിനു ടിക്കറ്റ്‌ ഉണ്ടേല്‍ അത് മതി സാറേ". ചെന്നൈ മെയിലിനു കിട്ടിയില്ലേല്‍  എന്താ, സ്പെഷ്യല്‍ ഇന് കിട്ടിയല്ലോ. പീക്കിരിക്കും പീസിനും സ്പെഷ്യല്‍ വണ്ടിക്ക് ടിക്കറ്റ്‌ കിട്ടുമോന്നു സംശയമാ. അവര്‍ക്കങ്ങനെ തന്നെ വേണം എന്നും, എനിക്ക് ടിക്കറ്റ്‌ കിട്ടി എന്ന അഹങ്കാരത്തോടെയും അവരുടെ മുന്നില്‍ കൂടെ നടക്കുമ്പോള്‍  ഞാന്‍ ആലോചിച്ചു - 'ഞാനും ഇവരെ പോലെ ഒരു മനുഷ്യന്‍ ആയി മാറിയോ?'

No comments:

Post a Comment