Wednesday, 11 May 2011

ഐ.പി.എല്‍ ബ്ലോഗ്‌ വിവാദം 2011

            ഐ.പി.എല്‍ എപ്പോളൊക്കെ നടന്നിട്ടുണ്ടോ അപ്പോളൊക്കെ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നാല് കൊല്ലമായി വിവാദങ്ങള്‍ നമ്മള്‍ കാണാറുണ്ട് കേള്‍ക്കാറുണ്ട്. ആദ്യം ലേലം മാറ്റി വെച്ചും, കൂടുതല്‍ തുക പിടിച്ചു വാങ്ങിയും ഒക്കെ ലളിത് മോഡി നിറഞ്ഞു നിന്നു. അതിനു ശേഷം ആണ് "ദി ഫെയിക്ക് ഐ.പി.എല്‍ പ്ലയെര്‍" എന്ന ഒരു കുണാണ്ടര്‍ ബ്ലോഗ്‌ എഴുതി വിവാദങ്ങളുടെ തൃശൂര്‍ പൂരം കൊണ്ടാടിയത്. ആ കുണാണ്ടര്‍ ഗാംഗുലി ആണ്, അല്ല കൊല്‍ക്കത്തയുടെ വേറെയേതോ കളിക്കാരന്‍ ആണ് എന്നൊക്കെ കേട്ടു.

          എന്തൊക്കെയായാലും പത്രം വായിക്കാത്ത മലയാളി ദിവസവും വൈകിട്ടു കണ്ണില്‍ എണ്ണയും ഒഴിച്ച് മേല്പറഞ്ഞ ബ്ലോഗ്‌ നോക്കിയിരിക്കുമായിരുന്നു. കൊല്‍ക്കത്തയുടെ മണ്ടക്കടിച്ച് രസിച്ച കുണാണ്ടര്‍ ഒളിപ്പോരു തുടര്‍ന്നു പോന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കുണാണ്ടര്‍ ഒന്നും എഴുതിപ്പിടിപ്പിച്ചുമില്ല ആയതിനാല്‍  മലയാളികള്‍ക്ക് വായിക്കാന്‍ ഉള്ള താല്‍പര്യവും കുറവായിരുന്നു. ഒടുവില്‍ താന്‍ ഒരു ഡോക്ടര്‍ ആണ്, എഴുതിയതിലോന്നും ഒരു സത്യവും ഇല്ല, എല്ലാം ഒരു നാടകം  ആണ് എന്ന് പറഞ്ഞു കുണാണ്ടര്‍ കൈ കഴുകി സ്ഥലംവിട്ടു. മലയാളികള്‍ ആകെട്ടെ ഇളിഭ്യരായി, തലേല്‍ മുണ്ടുമിട്ട് നടന്നു.എന്നാല്‍ എല്ലാ മലയാളി മുണ്ടന്‍ ചേട്ടന്മാര്‍ക്കും മുണ്ടി ചേച്ചിമാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത‍, നിങ്ങള്‍ക്കായി പുതിയൊരു  ബ്ലോഗ്‌ വന്നിട്ടുണ്ട്.

ഈ ബ്ലോഗ്‌ ഗബ്രിയേല പാസ്ക്വാലോട്ടോ എന്ന കുണാണ്ടറിയുടേതാണ്.



മൂപ്പത്തി ചെറിയ പുള്ളി ഒന്നുമല്ല, തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ഉന്നമനത്തിനായി  ദക്ഷിണ ആഫ്രിക്കയില്‍  നിന്നു പ്രത്യേകമായി ഇറക്കുമതി ചെയ്താണ് മൂപ്പത്തിയെ.മുംബൈക്ക് വേണ്ടി  തുള്ളി മടുത്തപ്പോള്‍ മൂപ്പത്തിയാര്  നിശാ ക്ലബ്ബുകളെ കുറിച്ച് ഒന്ന് ബ്ലോഗ്ഗി. അത് ഒരു പുലിവാലാകും എന്ന് അവര്‍ പോലും വിചാരിച്ചു കാണത്തില്ല.

           എന്തായാലും  ഇപ്പോള്‍ ചേച്ചിടെ ബ്ലോഗ്‌ വന്‍ ഹിറ്റ്‌ ആയി കഴിഞ്ഞു. ചേച്ചി ബ്ലോഗ്ഗില്‍ എഴുതിയേക്കുന്നത് പകല്‍ മാന്യന്മാരായ  ക്രിക്കറ്റ്‌ കളിക്കാരുടെ നിശാ ക്ലബ്ബിലെ നല്ല നടപ്പിനെക്കുറിച്ചു ആണ്.ഇനി ചേച്ചിടെ ഭാഷേല്‍ തന്നെ ഞാന്‍ കാര്യം പറയാം. സ്വല്‍പം തുണ്ടൊക്കെ ഉണ്ട് ഇതില്‍.മാന്യ വായനക്കാര്‍ ഈ ഭൂതത്തിനോട് ക്ഷമിക്കണം.

           ഇന്ത്യയിലെ ആള്‍ക്കാര്‍ക്ക് ഞങ്ങള്‍ (ചീയര്‍ ലീഡേര്‍സ്) നടക്കുന്ന തുണ്ട് നായികമാരെ പോലെയാണ്. എവിടെ പോയാലും എല്ലാ കണ്ണുകളും  ഞങ്ങളുടെ മേലെയായിരിക്കും. പെണ്ണുങ്ങള്‍ രണ്ടാവര്‍ത്തി നോക്കും എന്നിട്ട് ഞങ്ങള്‍ അവരുടെ മുന്നില്‍ ഇല്ലാത്തപോലെ നടക്കും (അത് ഇന്ത്യന്‍ പെണ്ണുങ്ങളുടെ അസൂയ മൂലം ആണെന്ന് ഈ ഭൂതത്തിന് പറയാന്‍ പറ്റും). ആണുങ്ങളാണേല്‍ ആദ്യം മുഖത്ത് നോക്കും, പിന്നെ മാറിടങ്ങളിലേക്ക് അവിടുന്ന് നിതംബങ്ങളില്‍, ഒടുക്കം ഈ നോട്ടം മാറിടങ്ങളില്‍ തന്നെ വന്നു നില്‍ക്കും.

           എല്ലാ കളികള്‍ക്ക് ശേഷവും നിശാ ക്ലബ്ബുകളില്‍ ആഘോഷം ഉണ്ടായിരിക്കും. അവിടെ പാട്ടും,കൂത്തും, മദ്യമൊഴുക്കും, അതിന്‍റെ ഇടക്ക് വന്നും പോയുമിരിക്കുന്ന കളിക്കാരും കാണും. ആ കൂട്ടത്തില്‍ ധോണിയും, രോഹിത് ശര്‍മയും ആണ് ഡീസെന്‍റ് ആള്‍ക്കാര്‍, ഏതേലും ഒരു മൂലക്ക് പോയി അവര്‍ ഒതുങ്ങി കൂടിക്കോളും. സച്ചിന്‍ ആണേല്‍ ക്ലബ്ബിന്‍റെ അടുത്ത് പോലും വരാറില്ല,അത്രക്ക് മാന്യന്‍. എന്നാല്‍ ജോണ്ടി റോഡ്സും, ആല്‍ബീ മോര്‍ക്കെലും ഉടായിപ്പുകാരാണ്. ഗ്രഹാം സ്മിത്ത് ആണെങ്കില്‍ സ്വന്തം കാമുകി കൂടെ ഉണ്ടായിരുന്നിട്ടും കണ്ട പെണ്‍പിള്ളേരുടെ  പിന്നാലെ കൊഞ്ചി നടക്കുകയാണ്.കംഗാരുക്കള്‍ രസികന്മാരാണ് കൂടാതെ കുരുത്തം കെട്ടവന്മാരും.പിന്നെ ചിലര്‍ പെണ്ണുങ്ങളുടെ അടുത്ത് നേരിട്ട് പറയുന്നു- എന്‍റെ കൂടെ വീട്ടില്‍ വാ നീ നമുക്ക് കിടക്ക പങ്കിടാം.

           എന്‍റെ ദൈവമേ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് സ്വല്‍പം പിരിവെട്ടുള്ളതും. കുരുത്തം കെട്ടവന്മാരും  ക്രിക്കറ്റ്‌ കളിക്കാര്‍ മാത്രമാണ്. പുറത്തുള്ള നാട്ടുകാരെക്കാള്‍ പേടിക്കേണ്ടത് ഈ പഹയന്മാരെ ആണ്. എനിക്ക് ഇനിയും കുറച്ചു കാലം കൂടെ ഇവിടെ കഴിയാന്‍ ഉള്ളതാണ്, അതുകൊണ്ട് ഇവന്മാരെ നല്ലപോലെ സൂക്ഷിച്ചാല്‍ എനിക്ക് കൊള്ളാം.

           ഇങ്ങനെ പോകുന്നു ഗബ്രിയെലയുടെ ബ്ലോഗ്‌. ഇത് കണ്ടാല്‍ ഐ.പി.എല്‍-ന്‍റെ തല-തോട്ടപ്പന്മാര്‍ ചുമ്മാതെ ഇരിക്കുമോ? അവന്മാര്‍ അങ്ങ് പ്രഖ്യാപിച്ചു- ഗബ്രിയേല മോളുടെ ആട്ടം പോര, സംഗതി പോര, മോളെ തീരെ മാര്‍ക്കെറ്റ് ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് മോള് വീട്ടില്‍ പോയിരുന്നാട്ടെ. അങ്ങനെ സത്യം മാത്രം വിളിച്ചു പറഞ്ഞ ഒരു സാധു പെങ്കൊച്ചിന്‍റെ  ജോലിയും പോയി.

           ഇതിനെതിരായി അഖില ലോക തുള്ളല്‍ പ്രസ്ഥാന സംഘടന നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഭാരത ബന്ദ്‌ പ്രഖ്യാപിച്ചു എന്ന് കേട്ടു. ഇനി ഐ.പി.എല്‍-ഇല്‍ ആരും തുള്ളരുത്, തുള്ളിയാല്‍ തുള്ളുന്നവന്‍റെ  മുട്ടുകാല്‍ തല്ലി ഓടിക്കും എന്നാണ് സംഘടനയുടെ ഭീഷണി. ഈ തുള്ളല്‍ ബന്ദ്‌ കളിക്കാര്‍ക്കും ബാധകം ആണ് എന്നാണ് സംഘടന പറയുന്നത്. ആയതിനാല്‍ കളിക്കിടയില്‍ വിക്കെറ്റ് വീണാലോ,ക്യാച്ച് എടുത്താലോ, ആരും തുള്ളാന്‍ പാടില്ല.

          ഈ ബന്ദ്‌ മലയാളികളുടെ തുള്ളല്‍ രോമാഞ്ചമായ ഗോപു മോനെ ഒതുക്കുവാന്‍ വേണ്ടി മാത്രം ആണ്, ഇതിനെതിരെ തുള്ളി തന്നെ പ്രതികരിക്കും എന്ന് ഗോപുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്  തുള്ളന്‍ തുളസി പത്ര സമ്മേളനം വിളിച്ചുകൂട്ടി അറിയിച്ചു. ഐ.പി.എല്‍-ഇല്‍ കൊച്ചിയുടെ ഇനിയുള്ള എല്ലാ കളികള്‍ക്കും ഒരു തുള്ളല്‍ ടീമിനെ അയക്കാനും തങ്ങള്‍ക്ക് പരിപാടിയുണ്ടെന്നും തുളസി പറഞ്ഞു. ഇതിനായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് കൊച്ചിയിലുള്ള എല്ലാ ബിവറെജസുകളില്‍ നടക്കുമത്രെ.
 
          എന്തായാലും ഈ ഭൂതത്തിന് സംഗതികളുടെ കിടപ്പുവശം ഇഷ്ട്ടപെട്ടു. ഇനി വല്ല ബിവറെജസുകളില്‍ പോയി തുള്ളിയാലോ എന്നൊരു ആലോചന ഇല്ലാതില്ല, എങ്ങാനും റിക്രൂട്ട് ചെയ്തു കൊച്ചിയുടെ കളികള്‍ക്ക് തുള്ളാന്‍ കൊണ്ടുപോയെങ്കിലോ?
അങ്ങനെ ആണേല്‍ തുള്ളാതെ നിക്കുന്ന ചേച്ചിമാരേം കാണാം, കളിയും കാണാം....വാട്ട് ആന്‍ ഐഡിയാ ഭൂതം ജീ!!!!!!

No comments:

Post a Comment