Thursday, 28 April 2011

കൃഷ്ണനും രാധയും എന്ന സിനിമ

     സില്‍സില എന്ന ഒറ്റ പാട്ടുകൊണ്ട് തന്നെ മലയാളം, മലയാളി , കൂതറ എന്നീ വാക്കുക്കള്‍ ഇന്ത്യ മുഴുവനും, പിന്നെ മലയാളികള്‍ കാണപ്പെടുന്ന സ്ഥലങ്ങളിലും എല്ലാം ഹിറ്റ് ആയി. മലയാളികളാല്‍ തേജോവധം ചെയ്യപെട്ട ഹരികുമാര്‍ ഇന്ന് സിനിമേലും കേറി. ഇത്രേം പുകില്‍ ഒക്കെ ഉണ്ടായപ്പോള്‍ സില്‍സില കേരളത്തിന്‍റെ ദേശീയ ഗാനം ആക്കണം എന്നൊരു അഭിപ്രായം ഞാന്‍ സര്‍ക്കാരിനോട് പറഞ്ഞതാ. കേരളത്തില്‍ ഭൂതത്തിനെന്തിനാ കാര്യം എന്ന് ചോദിച്ചു  രാഷ്ട്രീയക്കാര്‍ എല്ലാരും കൂടെ  ആട്ടി ഇറക്കി ഈ പാവം ഭൂതത്തെ. ഭൂതത്തിനെ ഒക്കെ ആകുമ്പോള്‍ എന്തും ചെയ്യാമെല്ലോ, സമരം ചെയ്യാനും, ചോദിക്കാനും ഒന്നും ഭൂത യുണിയന്‍ ഇല്ലാത്തതു രാഷ്ട്രീയക്കാരുടെ ഭാഗ്യം. അയ്യോ എന്‍റെ കാര്യം അവിടെ നില്കെട്ട്, ഞാന്‍ പറഞ്ഞു വന്നത് കൂതറക്കാര്യങ്ങള്‍  ആണെല്ലോ. അങ്ങനെ ഹരിശങ്കര്‍ സിനിമേല്‍ കേറി എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ച ഒരു പണ്ഡിതന്‍, തനിക്കും സിനിമേല്‍ കേറണം എന്ന് പറഞ്ഞു പുകിലുണ്ടാക്കി.ഹരിശങ്കറിനെ മനസ്സില്‍ ധ്യാനിച്ച് പന്ധിതനും ഇറക്കി ഒന്നല്ല, രണ്ടു പാട്ടുകള്‍.

     രാത്രി ശിവരാത്രി എന്ന പാട്ടിനു ആള്‍ക്കാര്‍ യുട്യൂബില്‍ ഇട്ടേക്കുന്ന തെറികള്‍ വായിച്ചാല്‍ ആര്‍ക്കു വേണേലും തെറിയില്‍ പാണ്ഡിത്യം നേടാം. അതിനു കൂട്ടായി പന്ധിതന്‍റെ  തന്നെ അംഗനവാടിയിലെ  ടീച്ചറെ എന്ന പാട്ടും (തെറിയഭിഷേകവും) യുട്യൂബില്‍ തന്നെ ഉണ്ട്. രണ്ടു പരക്കൂതറ പാട്ടുകള്‍ എടുത്തു കാത്തിരുന്നിട്ടും ആരും നമ്മുടെ പണ്ഡിതനെ സിനിമയിലേക്ക് ക്ഷണിച്ചില്ല.(കേരള ദേശീയ ഗാനത്തിന് വേണ്ടി മത്സരിക്കാന്‍ അങ്ങനെ രണ്ടു പാട്ടുകള്‍ കൂടെ ആയി). ഇനിയും പ്രൊഡ്യൂസര്‍സിനെ കാത്തിരുന്നാല്‍ തന്‍റെ രാത്രികള്‍ കാളരാത്രി ആകും എന്ന് മനസിലാക്കിയ ആ പണ്ഡിതന്‍ ഒരു വലിയ കടും കൈ പ്രവര്‍ത്തിച്ചു. സ്വന്തമായി ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. സിനിമയുടെ പേര് - കൃഷ്ണനും രാധയും. കഥ, സംഭാഷണം, ഗാനങ്ങള്‍, ആലാപനം‌, നിര്‍മാണം, സംവിധാനം, വിതരണം, അഭിനയം എന്ന് വേണ്ട അതില്‍ അഭിനയിക്കുന്ന പെണ്‍പിള്ളേരുടെ ദേഹത്ത് വരെ കൈ വെച്ചു ഈ കശ്മല പണ്ഡിതന്‍. യൂ-ട്യുബില്‍ അല്ലാതെ വേറെ എങ്ങും സന്തോഷവാനായ പണ്ഡിതനെ ആരും കണ്ടിട്ടില്ല. അങ്ങനെ ഇരിക്കെ സ്പയ്ഡര്‍ നെറ്റ്  ന്യൂസ്‌(ചിലന്തിവല) എന്ന വാട്ടര്‍ മാര്‍ക്കോട് കൂടെ ഒരു പുതിയ വീഡിയോ കൂടെ ഇറങ്ങി യൂ ട്യുബില്‍ . പണ്ഡിതനും ആയി ഒരു എക്സ്ക്ലുസീവ്  ഇന്‍റെര്‍വ്യൂ. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഇവിടെ അവതരിപ്പിക്കാം.

       മൂന്നു ഭാഷകളില്‍ ആണ്  കൃഷ്ണനും രാധയും റിലീസ്‌ ആകുന്നത്. ചിലന്തികളുടെ അഭിപ്രായത്തില്‍ പണ്ഡിതന്‍റെ പാട്ടുകള്‍ വിവാദം ഉണ്ടാക്കുന്നവയാണ്. അവര്‍ നിരത്തുന്ന വാദങ്ങള്‍ ഇവയൊക്കെയാണ് - സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നു, സിനിമയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നു.അത് കൂടാതെ പാട്ടിലെ അംഗവിക്ഷേപങ്ങളും അനാവശ്യമായ കയ്യേറ്റങ്ങളും ആണ് ഈ പാട്ടിനെ ചൂടന്‍ ചര്‍ച്ചയാക്കിയിട്ടുള്ളത്. നിഷ്പക്ഷനായ ഭൂതം എന്ന നിലക്ക് ഞാന്‍ ഒന്ന് ചോദിക്കെട്ടെ- എത്ര സിനിമകളില്‍  ലാലേട്ടന്‍ മക്കളുടെ പ്രായം ഉള്ള പെണ്ണുങ്ങടെ കൂടെ അര്‍മാദിക്കുന്നു, മമ്മൂട്ടി കോച്ചിപ്പുടി കളിച്ചു പെണ്‍ പിള്ളേരുടെ മോളില്‍ വീഴുന്നു. എന്നിട്ടും എന്തെ ഇവര്‍ ചെയ്യുന്നത് അനാശാസ്യവും മുതലെടുപ്പും ആകാത്തത്? മിസ്റ്റെര്‍ പണ്ഡിറ്റ്‌... ഈ ആരോപണങ്ങള്‍ ഒക്കെ താങ്കളെ ഒതുക്കാന്‍ വേണ്ടി ആണ്. താങ്കളെ പോലെ സൌന്ദര്യവും, അഭിനയശേഷിയും, സംഗതികള്‍ എല്ലാം വിരിഞ്ഞു നിക്കുന്ന ഗാനങ്ങള്‍ പാടാന്‍ കഴിവുള്ള ഒരാള്‍ ഫിലിം ഇന്‍ഡെസ്ട്രിയില്‍ വന്നാല്‍ പലരുടെയും സ്റ്റാര്‍ വാല്യൂ ഇടിയും, അങ്ങനെ വരാതിരിക്കാന്‍ വേണ്ടി മാത്രം ആണ് അവര്‍ താങ്കളെ ഒതുക്കുന്നത്‌. തളരരുത് എന്നെ ഈ ഭൂതത്തിന് പറയുവാന്‍ ഒള്ളൂ.


      താങ്കള്‍ ചിലന്തിവലക്കാര്‍ക്ക് കൊടുത്ത അഭിമുഖത്തിന്‍റെ ഏതാനും വാക്കുകള്‍ ഇതാ - "സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതായി പറയുന്നതൊന്നും മനപ്പൂര്‍വം അല്ല.അങ്ങനെ സംഭിക്കുവാണേല്‍ ആത്മാര്‍ഥമായി ആളുകള്‍ വിമര്‍ശിക്കും. വിമര്‍ശനം രണ്ടു തരം ഉണ്ട്. ഒന്ന് എങ്ങനെയേലും ഇവന്‍ നശിക്കട്ടെ, ഇവന്‍ നന്നാവരുത്, കാരണം ഇങ്ങനെ പ്രതിഭ ഉള്ള ആളുകള്‍ വന്നാല്‍ ബാക്കിയുള്ളവര്‍ കഷ്ടപെടും എന്ന രീതി വരാം. എന്നാല്‍ ആത്മാര്‍ഥതയോടെ പറയുന്നവയാണേല്‍ ഞാന്‍ അത് കണക്കിലെടുക്കാം. ആ രണ്ടു പാട്ട് തീയേറ്റര്‍  വെര്‍ഷന്‍ അല്ല, ഞങ്ങള്‍ക്ക് മോഡല്‍സിനെ കിട്ടുവാന്‍ വേണ്ടി ഞാന്‍ ഇട്ടതാണ്. അതില്‍ ഒരുപാട് വര്‍ക്ക്‌ ഇനിയും ബാക്കി ഉണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞപോലെ ആ വിമര്‍ശനങ്ങളെ ഒന്നുകൂടെ, ഞാന്‍ പറഞ്ഞല്ലോ ഇപ്പോള്‍ അതിനെനിക്കു സമയം ഇല്ല, ഇപ്പോള്‍ ഷൂട്ടിംഗ് ഇട്ടിട്ട് വരുവാണ്, സോങ്ങ് വര്‍ക്ക്സ് ഒക്കെ ബാക്കി ഉണ്ട്, മെയ്‌ 1st റിലീസ്‌ ആണ്. അപ്പോള്‍ പറഞ്ഞപോലെ ഞാന്‍ വീണ്ടും ഒന്ന് കണ്ടുനോക്കിട്ട് മാറ്റാം, അങ്ങനെ വല്ലോം സംഭവിച്ചിട്ടുണ്ടെകില്‍ അത് അബദ്ധം പറ്റിയതാണ് കാരണം ഇത് ഡയറക്റ്റ് ചെയ്തതും അഭിനയിച്ചതും ഞാന്‍ തന്നെ ആണ്"




     എന്‍റെ പൊന്ന് പണ്ഡിതാ ഇത്രേം കേട്ടപ്പോള്‍ തന്നെ എന്‍റെ ഗ്യാസ് തീര്‍ന്നു. നിങ്ങള്‍ പറഞ്ഞത് സത്യം മാത്രമാണ്, നിങ്ങളെ പോലെ പ്രതിഭ ഉള്ളയൊരാള്‍ കാരണം ബാക്കി എല്ലാരും കഷ്ടപ്പെട്ടത് തന്നെ. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോകണം, ഈ ബാക്കിയുള്ളവര്‍ ഒക്കെ വെറും കണ്‍ഡ്രികളായ  അസൂയാലുക്കള്‍ ആണ്, അവര്‍ നിങ്ങളെ കുറിച്ച് പറയുന്നതൊന്നും കേട്ട് തളരരുത്. എന്തായാലും മെയ്‌ ഒന്നിന് റിലീസ് ഉണ്ടല്ലോ, അത് കഴിഞ്ഞു ഇവറ്റകളെയൊക്കെ ഒരു പാഠം പഠിപ്പിക്കണം. ഈ ഭൂതം ഉണ്ട് താങ്കളുടെ കൂട്ടിന്. അസൂയാലുക്കള്ക് ഉള്ള ശിക്ഷയായി രാത്രി ശുഭരാത്രി എന്ന പാട്ട് ഇരുപത്തിനാല് മണിക്കൂറും അവരെ കേള്‍പ്പിക്കണം. മരണം പോലും അതില്‍ കുറഞ്ഞ ശിക്ഷയെ ആവുകയൊള്ളൂ . ഇതിനായി  ടേപ്പ് റിക്കൊടെര്‍  ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.

       ഈ ഡയറക്റ്റ് ചെയ്യലും അഭിനയിക്കലും ഒരുമിച്ചു കൊണ്ടുപോകുന്നവരുടെ ഇടയില്‍ താങ്കള്‍ തന്നെ ആണ് ഭേദം. ചിമ്പുവും, സുഹാസിനിയും ഒക്കെ ഇനി താങ്കളെ ഗുരുവാക്കേണ്ടി വരും. എന്തായാലും മെയ്‌ ഒന്നിനേക്കുള്ള കുറെ ടിക്കറ്റ്‌ എനിക്ക് അയച്ചു തരണം. കുറെ മനുഷ്യരേം കൂട്ടികൊണ്ട് പോയി ഒന്ന് ചിരിച്ചു അര്‍മാദിക്കണം എന്നുണ്ട്, ഇനിയും ഇതുപോലെ ഉള്ള മഹത് സംരംഭങ്ങളുമായി ഇറങ്ങാന്‍ ഇതൊരു പ്രചോദനം ആകും എന്ന് കരുതിക്കൊണ്ട് നിര്‍ത്തുന്നു.


വാല്‍ക്കഷണം: ഷക്കീലയുടെ ഫാന്‍സ്‌ ഇപ്പോള്‍ ആഹ്ലാദത്തില്‍ ആണ്. വല്യ കാശുചിലവില്ലാതെ ഒരു (എ) പടം കാണാന്‍ കിട്ടിയ ചാന്‍സ് അവര്‍ കളയില്ല എന്ന് ഫാന്‍സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വാസ്കോ, സെക്രട്ടറി പടക്കം ബഷീര്‍, ട്രേഷറര്‍ മുള്ളന്‍ ചന്ദ്രപ്പന്‍ എന്നിവര്‍ സന്തോഷപൂര്‍വ്വം അറിയിച്ചു. താന്‍ അഭിനയം നിര്‍ത്തിയതോടെ അന്യം നിന്ന് പോയ (എ) പടങ്ങള്‍ക്ക് ഒരു പുതു ശ്വാസം നല്‍കുന്ന ഈ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടിരിക്കും എന്ന് ഷക്കീല ചേച്ചിയും അറിയിച്ചിരിക്കുന്നു. 

No comments:

Post a Comment